ഗുവാഹത്തി: അസം രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മാറ്റത്തിന് വഴിയൊരുക്കി മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപന്‍ ബോറ ബിജെപിയിൽ ചേർന്നു. അസം ബിജെപി അധ്യക്ഷൻ ദിലീപ് സായികിയയുടെ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിച്ചത്. ബോറയ്‌ക്കൊപ്പം യുവ നേതാക്കളായ സഞ്ജു ബറുഹയും സർബനാരായൺ ഡിയോറിയും ബിജെപിയിൽ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചതിന് പിന്നാലെയാണ് ബോറയുടെ രാഷ്ട്രീയ നിലപാട് മാറ്റം. മൂന്ന് ദശാബ്ദത്തിലധികം കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന ബോറ, 2021 മുതൽ 2024 വരെ അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്നു. അസം നിയമസഭയിൽ രണ്ട് തവണ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയുടെ ഭരണകാലത്ത് സംസ്ഥാന സർക്കാരിന്റെ വക്താവായും പാർലമെന്ററി സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
തന്റെ രാജിക്ക് പിന്നിൽ കോൺഗ്രസ് എംപി റകീബുൾ ഹുസ്സൈൻ ആണെന്ന് ബോറ ആരോപിച്ചു. പാർട്ടിയിലെ അധികാരം ചിലരുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
അസം രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്ന നീക്കമായാണ് ബോറയുടെ ബിജെപിയിലേക്കുള്ള പ്രവേശനം വിലയിരുത്തപ്പെടുന്നത്.

